Monday, 22 November 2010

മരണത്തിനു ജീവിതത്തോടു പറയാനുള്ളത്

ഇന്നലെ ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ആരോ ഫോണില്‍ വിളിച്ചു പറഞ്ഞു: 'മുപ്പിലാന്‍ ചത്തു'.  തികഞ്ഞ അവഗണനയോടെയുള്ള ആ നിസ്സാരമായ വാചകം ഉണ്ടാക്കിയ ശക്തമായ ഇടിമുഴക്കത്തിന്റെ ഇരംബങ്ങള്‍ എന്റെ മനസ്സില്‍ കുറേ നേരത്തേക്ക് നിണ്ടുനിന്നു.  ഇന്നലെയായിരുന്നു മരണം എന്ന് പറയാന്‍ കഴിയില്ല.  കാരണം ഇന്നലെയാണ് പുറംലോകം അറിയുന്നത്, അദ്ദേഹം ഒരു കയറില്‍ തന്റെ ഉച്ച്വാസനിശ്വാസങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചിരുന്നു എന്നത്.  ഏകദേശം ഒരു ദിവസമെങ്കിലും അദ്ദേഹത്തിന്റെ പ്രേതം അനാഥമായി കിടന്നിട്ടുണ്ടാകണം.  ബന്ധുക്കള്‍ ധാരാളം ഉണ്ടായിട്ടും എന്നും ഒറ്റയാനായി മാത്രം ജീവിച്ച മനുഷ്യന്‍.  പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേള്‍ക്കുകയും എതിര്‍ത്തൊന്നും പറയാതിരിക്കുകയും ചെയ്യുന്നവരായത് കൊണ്ട് ദൈവങ്ങള്‍ എന്നും അദ്ദേഹത്തിന്റെ ഉത്തമ സുഹൃത്തുക്കള്‍ ആയിരുന്നു.  മരണവാര്‍ത്ത കേള്‍ക്കുന്ന ഓരോരുത്തരും അവരവരുടേതായ വ്യാഖ്യാനങ്ങള്‍ പറഞ്ഞു തുടങ്ങി, സാധാരണ മരണം അല്ലാത്തത് കൊണ്ട് പ്രത്യേകിച്ചും.


ആ മനുഷ്യന് ഇത് ചെയ്യേണ്ട എന്തെങ്കിലും അവശ്യം ഉണ്ടായിരുന്നോ എന്ന് ചിലര്‍ ആശ്ചര്യപ്പെട്ടു.  ചിലര്‍ പറഞ്ഞത് ഇങ്ങനെ ഒരു മരണമേ അദ്ദേഹത്തിനു സാധിക്കുമായിരുന്നുള്ളൂ എന്നാണ്.  ചിലര്‍ പറഞ്ഞു അയാള്‍ ഇത് ചെയ്തത് എന്തായാലും നന്നായി എന്ന്.  അയല്‍ക്കാരില്‍ ചിലര്‍ക്ക് ഇനി എങ്ങനെ പേടി കുടാതെ രാത്രിയില്‍ പുറത്തിറങ്ങും എന്ന സന്ദേഹം ആയിരുന്നു.  മറ്റു ചിലരാകട്ടെ എങ്ങനെ, എവിടെ, ആര് ആദ്യം കണ്ടു, എങ്ങനെയുണ്ടായിരുന്നു കാണാന്‍, തുടങ്ങിയ ചോദ്യങ്ങളില്‍ മാത്രം ഒതുങ്ങി.  ഞാനാകട്ടെ ആ പ്രേതത്തെ ഒരിക്കല്‍ പോലും കാണാന്‍ നില്‍ക്കാതെ പേപ്പര്‍ എടുത്ത് ഇതൊക്കെ കുത്തികുറിക്കുന്നു.
  
എല്ലാവര്ക്കും മുന്നില്‍ കുറെ ചോദ്യങ്ങള്‍ നിരത്തി അദ്ദേഹം തന്റെ 70 വര്‍ഷത്തെ ജീവിതത്തിനു ഒരു തിരശ്ശില ഇട്ടു.  അദ്ദേഹത്തിന്റെ ഭൂതകാലത്തെ പറ്റി, ജീവിതരീതിയെ പറ്റി, കുടുംബ സാഹചര്യങ്ങളെ പറ്റി പലതും കേള്‍ക്കുന്നു.  മരണമാണല്ലോ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ നല്‍കുന്നത്.  ആരോടും സഹകരിച്ച്, യോചിച്ച് പോകാന്‍ കഴിയാത്ത പ്രകൃതം.  ഭാര്യമാരും മക്കളും ഉണ്ടായിരുന്നിട്ടും ഇത്രയും കാലത്തെ ഏകാന്തവാസം അത് ശരിവക്കുന്നു.  ആരാലും നിയന്ത്രിക്കപ്പെടാന്‍ ഇഷ്ടപ്പെടാതെയും സ്വന്തം ശരികളില്‍  മാത്രം മുറുകെ പിടിച്ചും അദ്ദേഹം ജീവിച്ചു, മരിച്ചു.  അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണം ആരെയും ദുഃഖത്തിന്റെ ആഴകടലുകളിലേക്കൊന്നും തള്ളിയിട്ടിട്ടുണ്ടാകില്ല.  ഏതായാലും അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ന് ഒരു ശുന്യതയായി മാറിയിരിക്കുന്നു.


സ്വന്തം മരണം സ്വയം തിരഞ്ഞെടുക്കാന്‍ നമ്മുടെ ഭരണഘടനയില്‍ വകുപ്പൊന്നും ഇല്ലെന്ന് അറിഞ്ഞോ അറിയാതെയോ അദ്ദേഹം അത് തിരഞ്ഞെടുത്തു.  അന്ത്യസമയങ്ങളില്‍ പ്രക്ഷുബ്ധമായതോ ശാന്തമയതോ ആയ എന്തൊക്കെ ചിന്തകള്‍ ആയിരിക്കും ആ മനസ്സിലുടെ കടന്നു പോയിട്ടുണ്ടാവുക?  ഈ കൃത്യത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഏതെങ്കിലും ഘടകത്തിനു കഴിയുമയിരുന്നുവോ?  പിടിച്ച് നില്ക്കാന്‍ അവസാനം വരെയും അദ്ദേഹം ശ്രമിച്ചു എന്ന് മരണത്തിനു ദിവസങ്ങള്‍ക്കു മുന്‍പുള്ള സംസാരങ്ങള്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു.  എങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങാന്‍ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിട്ടില്ല (ആത്മഹത്യ ഒരു വഴങ്ങലായി കണക്കാക്കിയില്ലെങ്കില്‍).  ഈ മരണം ഇത്തരത്തില്‍ ആവാനുള്ള കാരണക്കാരന്‍ അദ്ദേഹം മാത്രമാണെന്ന് എല്ലാവരും അടിയുറച്ചു തന്നെ വിശ്വസിക്കുന്നു.  ആത്മഹത്യ ഒരു പരാജയം എന്ന നിലക്ക് പൊതുസമുഹം വിലയിരുത്തുമ്പോള്‍ ആ വിശ്വാസം ശരിയാണെന്ന് സമ്മതിക്കാം.  എന്നാല്‍ ആത്മഹത്യയിലുടെ അദ്ദേഹം പരാജയം സമ്മതിക്കുകയായിരുന്നോ അതോ വിജയിക്കുകയയിരുന്നോ എന്നത് അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?  ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക് തന്റെ ഇഷ്ടങ്ങളെയും ശീലങ്ങളെയും അടിയറവു വയ്ക്കാന്‍ തയാറാകാതെ മരണം തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിനു അതൊരു വിജയം തന്നെയാകനാണ് സാധ്യത.  ആത്മഹത്യ തിരഞ്ഞെടുക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഇങ്ങനെയൊരു വിജയത്തിന്റെ തത്വശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ടാകാം.


പറയുന്ന കാര്യങ്ങളില്‍ ഭുരിഭാഗവും കളവും സ്വയംപ്രശംസകളും ആയിരുന്നെങ്കിലും അതിലെവിടെയോക്കെയോ തന്നെ ആത്മഹുതിയിലെക്ക് നയിച്ച സത്യങ്ങളും അദ്ദേഹം ഒളിപ്പിച്ചിട്ടുണ്ടാകണം.  ആ സത്യങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ളവരാരും ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍.  അല്ലെങ്കില്‍ അദ്ദേഹം ആരെയും അതിന് അനുവദിച്ചിട്ടില്ല.  ജീവിതത്തിന്റെ തെളിവ് മരണവും മരണത്തിന്റെ തെളിവ് ജീവിതവും മാത്രം ആകുമ്പോള്‍ ആത്മഹത്യ എന്തിന്റെ തെളിവാകുന്നു?  ജീവിത വിജയത്തിന്റെയോ അതോ പരാജയത്തിന്റെയോ അതോ അതിനപ്പുറമോ ആയ തെളിവുകള്‍ ആകാന്‍ ആത്മഹത്യക്ക് കഴിയുന്നില്ലേ?  ഏതായാലും ആത്മഹത്യ മനുഷ്യമനസ്സിന്റെ ശക്തമായ ഒരു statement ആയി മാറുകയാണിവിടെ.  അദ്ദേഹം സ്വന്തം നുണകളുടെ ഇടയില്‍ ഒളിപ്പിച്ച സത്യങ്ങളുടെ ശക്തമായ, ശുന്യമായ ഒരു statement.


ഏതായാലും അദ്ദേഹം വിജയിച്ചോ പരാജയപ്പെട്ടോ എന്ന് തീരുമാനിക്കുന്നതിന് മുംബ് ഈ പറഞ്ഞ വിജയം അല്ലെങ്കില്‍ പരാജയം എന്താണെന്ന ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടി വരും.  ഒരു പരിഹാരത്തെയാണ്‌ വിജയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം ഒരു സംപുര്‍ണപരാജയം തന്നെയായിരുന്നു.  മറിച്ച് ഒരു രക്ഷപെടല്‍ ആണ് വിജയം എന്നതിന്റെ അര്‍ഥം എങ്കില്‍ അദ്ദേഹം ഒരു വിജയിയും ആകുന്നു.  അങ്ങനെയെങ്കില്‍ സാമ്പത്തികമായ പരാജയം, വാര്‍ധക്യം, രോഗം ഇതിനെല്ലാം ഉപരി ആരോടും സഹകരിക്കാന്‍ കഴിയാത്ത മനസ്സ്;  ഈ പ്രശ്നങ്ങള്‍ക്ക് തന്റെ എഴുപതാം വയസ്സില്‍ അദ്ദേഹം കണ്ടെത്തേണ്ടിയിരുന്ന പരിഹാരം എന്തായിരുന്നു?  ആ പരിഹാരം തന്നെയാണോ ഈ രക്ഷപെടല്‍?

Saturday, 30 October 2010

സഞ്ചരിക്കുന്ന പാട്ടുപെട്ടി

ലക്ഷ്യബോധമില്ലാതെയുള്ള യാത്ര; അതായിരുന്നു അവന്റെ ജീവിതശൈലി.  അവന്‍ അതില്‍ സന്തോഷവാനുമായിരുന്നു.  സന്തോഷമാണല്ലോ മനുഷ്യന് അടിസ്ഥാനമായി വേണ്ടുന്നത്.  അവന്‍ പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട്.  എന്തിനാണ് അധികം വായിച്ച്, ചിന്തിച്ച് ബുദ്ധിമുട്ടുന്നത്?  ഇതൊന്നും ചെയ്യാതെ തന്നെ സന്തോഷിക്കാന്‍, ആടാന്‍, പാടാന്‍ കഴിയുമെന്നിരിക്കെ, എന്തിനു ബുദ്ധിമുട്ടണം?  ടി.വി. ഓണാക്കിയപ്പോള്‍ അതില്‍ പൊരിഞ്ഞ ചര്‍ച്ച.  വിഷയം 'പുതിയ തലമുറ'. (New Generation).  ഒരാള്‍ ചോദിക്കുന്നു..
എല്ലാവരും പുതിയ തലമുറയെ കുറ്റപ്പെടുത്തുന്നു.  ഈ പുതിയ തലമുറ എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ശുന്യാകശത്തു നിന്ന് ഭൂമിയിലേക്ക് അവതരിച്ചതാണോ?  അല്പം ചില വിരുതരുടെ സംസാരം, പുതിയ തലമുറ മൊത്തത്തില്‍ വഴിപിഴച്ചു പോയി എന്ന മട്ടിലാണ്‌.  പഴയ തലമുറയുടെ നിരുത്തരവാദിത്വം വരുത്തിയ വിന മറച്ചു പിടിക്കാനുള്ള ഒരു തന്ത്രമല്ലേ ഈ കുറ്റപ്പെടുത്തല്‍?
അവന്‍ പെട്ടെന്ന് റിമോട്ട് എടുത്ത് ചാനല്‍ മാറ്റി.  റിയാലിറ്റി ഷോ തുടങ്ങാന്‍ സമയമായി.

പറയാന്‍ എളുപ്പമുള്ളതും കേള്‍ക്കാന്‍ ഇമ്ബമുള്ളതുമായ ജീവിതമുല്യങ്ങളെ കുറിച്ച് ആരോ സംസാരിക്കുന്നത് കഴിഞ്ഞ ദിവസമാണ് അവന്‍ കുറച്ച് സമയം ശ്രദ്ധിച്ചത്.  അത് കേട്ടപ്പോള്‍ ഫിസിക്സ്‌ പ്രൊഫസര്‍ ഇടയ്ക്കിടെ ക്ലാസ്സില്‍ പറയാറുള്ള പഴമൊഴിയാണ്‌ അവന്‍ ഓര്‍ത്തത്.  'Necessity is the mother of invention'.  ഇന്ന് പണം എന്നത് ജീവിതസുഖത്തിന്റെ ഒരു അടിസ്ഥാന മാനദണ്ഡം ആയിരിക്കെ പണം നേടിത്തരാന്‍ ഇവിടെ കൊട്ടിഘോഷിക്കപ്പെട്ട ജീവിതമുല്യങ്ങള്‍ക്ക് കഴിയുന്നുണ്ടോ?  ഇവിടെ Necessity പണമാകുമ്പോള്‍ Invention  എന്താകണം എന്നതാണ് അവന്റെ മനസ്സിനെ അലട്ടിയത്.  എന്താകണം ആ invention?  അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് പരീക്ഷക്ക്‌ പഠിക്കാനുള്ള സമയം പഴാക്കരുതെന്നാണ് പുതുതായി വന്ന Electronics അധ്യാപികയുടെ പക്ഷം.  എന്തിനു കുടുതല്‍ ചിന്തിക്കണം?  പരീക്ഷാപേപ്പറില്‍ എഴുതാനുള്ളത് മുഴുവന്‍ ഒരു capsule നോട്ടായി തയാറാക്കിയത് അവന്റെ ബാഗില്‍ അപ്പോഴും സുക്ഷിച്ചിട്ടുണ്ടായിരുന്നു.  ഏതായാലും ജീവിത മുല്യങ്ങളെ കുറിച്ച് സംസരിക്കുന്നയാളിന്റെ ശബ്ദം ഒഴിവാക്കാന്‍ മൊബൈല്‍ ഫോണില്‍ ഹെഡ്സെറ്റ്  കണക്ട് ചെയ്ത് ചെവിയില്‍ പിടിപ്പിച്ചു.  മധുര സംഗിതം പോഴിയുകയായി.  ഈ പാട്ട്പെട്ടി ഇല്ലാതെ വീടിനു പുറത്ത് ഇറങ്ങേണ്ടി വരുന്ന ഒരു ഭീകരമായ അവസ്ഥയെക്കുറിച്ച് അവന്‍ ചിന്തിച്ചു.

ആ ദുരന്തം അടുത്തിടെ തന്നെ സംഭവിച്ചു.  പ്രഭാതത്തില്‍ ഉണരുവാനുള്ള മടി തനിക്ക് ജന്മ സിദ്ധമാണ് എന്ന് അവന്‍ അവകാശപ്പെടുന്നത് കൊണ്ട് അന്നും വളരെ താമസിച്ച് തന്നെയാണ് ഉറക്കം ഉണര്‍ന്നത്.  പല്ല് തേക്കാനുള്ള സമയക്കുറവ് കാരണം കഴിക്കാന്‍ നിന്നില്ല.  കുറച്ച് സുഗന്ധവും പൂശി ഇറങ്ങിയ അവന്‍ പോകുന്ന വഴിക്ക് പശുവിന്റെ പല്ലിനു പോലും വെട്ടിത്തിളക്കം നല്‍കുന്ന സാധനവും, കപ്പലണ്ടി പോലെ കൊറിക്കാന്‍ പറ്റിയ കവറില്‍ കിട്ടുന്ന സാധനവും വാങ്ങാന്‍ മറന്നില്ല.  ഈ തിരക്കിനിടയിലാണ് മൊബൈല്‍ ഫോണിന്റെ ഹെഡ്സെറ്റ്  എടുക്കാന്‍ മറന്നത്.  ബസ്‌ സ്റ്റോപ്പില്‍ ചെന്ന് നിന്നതേയുള്ളു.  അതാ വരുന്നു തന്റെ ഘ്രാണശേഷിയെ വെല്ലു വിളിച്ചു കൊണ്ട്  ദുര്‍ഗന്ധം വമിക്കുന്ന ശരീരവും പേറി ഒരു യാചകന്‍.  ഹെഡ് ഫോണ്‍ ചെവിയില്‍ പിടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഇമ്മാതിരി അസ്സത്തകള്‍ അധികം അടുക്കില്ലായിരുന്നു.  എന്തായാലും ശല്യം ഒഴിച്ചുവിടന്‍ പോക്കറ്റില്‍ തടഞ്ഞ നാണയം അവനു തുണയായി.

യാചകന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ യാദൃശ്ചികമായാണ് അവന്‍ അയാളുടെ മുഖം ശ്രദ്ധിക്കാനിടയായത്.  തന്റെ മരിച്ചുപോയ മുത്തച്ഛന്റെ മുഖസ്സാദ്രിശ്യം അവന് അയാളില്‍ അനുഭവപ്പെട്ടു.  തുടര്‍ന്ന് അവന്‍ അയാളുടെ ഓരോ ചലനവും സസുക്ഷ്മം ശ്രദ്ധിച്ചുകൊണ്ടിരുന്നു.  കുറച്ചു സമയം മുന്പ് താന്‍ ചിന്തിച്ച ആ 'അസ്സത്ത' ഒരു മനുഷ്യനാണെന്നും ആ ശരീരത്തിനുള്ളില്‍ തനിക്കുള്ളത് പോലെ ജീവിച്ചിരിക്കുന്ന ഒരു ആത്മവുണ്ടെന്നുമുള്ള ചിന്ത ഒരു ഞെട്ടലോടെ അവന്റെ മനസ്സിലേക്ക് തുളഞ്ഞു കയറി.  അവന്റെ കടിഞ്ഞാണില്ലാത്ത മനസ്സ് ചിന്തിക്കാന്‍ തുടങ്ങി.  ഇവര്‍ എങ്ങനെ ജീവിക്കുന്നു?  ഇവരുടെ ദിനചര്യകള്‍ എന്തൊക്കെ?  ഇവര്‍ക്ക് ബന്ധുക്കളുണ്ടോ?  ഇവര്‍ നമ്മളെ എങ്ങനെ കാണുന്നു?  എന്തുകൊണ്ട് ഇവര്‍ ഇങ്ങനെ?  ഇവര്‍ നമ്മുടെ സമുഹത്തിന്റെ തന്നെ ഭാഗമാണോ?  ഇവര്‍ സന്തോഷം കണ്ടെത്തുന്നുണ്ടോ?  ഭരണഘടന ഉറപ്പ് നല്‍കുന്ന പൌരാവകശങ്ങളുടെ പ്രസക്തി ഇവര്‍ക്ക് എത്രയുണ്ട്?

ചോദ്യങ്ങള്‍ മഴത്തുള്ളികള്‍ പോലെ അവന്റെ മനസ്സിലേക്ക് പെയ്തിറങ്ങിയപ്പോള്‍ പൊടുന്നനെ അവനു ഒരു ഉത്തരം കിട്ടി.  'പണം'; അതാണ് ഇവരെ വേര്‍തിരിക്കുന്ന ഘടകം.  താന്‍ കൊടുത്ത നാണയം വളരെ കുറഞ്ഞു പോയോ?  രാവിലെ വീട്ടില്‍ നിന്ന് കിട്ടിയ പോക്കറ്റ്‌മണി കയ്യിലുണ്ടായിരുന്നു.  അത് മുഴുവന്‍ അയാള്‍ക്ക് കൊടുക്കാമായിരുന്നു.  വീണ്ടും ചോദ്യങ്ങള്‍ അവനെ കുഴക്കി.  കഴിഞ്ഞ ദിവസങ്ങളില്‍ ഹെഡ്ഫോണില്‍ പാട്ട് കേട്ട്കൊണ്ട് നില്‍ക്കുമ്പോള്‍ തന്നെ കടന്നു പൊയ്ക്കൊണ്ടിരുന്ന യാചകരെ പറ്റി ചിന്തിച്ചു.  അവരുടെ എണ്ണത്തിന് തന്റെ പോക്കറ്റിലെ പൈസയുമായി യാതൊരുവിധ ഐക്യതയുമില്ലെന്നു തിരിച്ചറിയാന്‍ അവനു അധിക സമയം വേണ്ടി വന്നില്ല.  ചിന്തകളുടെ ഒടുവില്‍ താന്‍ ആ യാചകന് ഭിക്ഷ കൊടുത്തത് തന്നെ തെറ്റായി പോയോ എന്ന മട്ടിലായി കാര്യങ്ങള്‍.  എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉത്തരം കിട്ടുന്ന ചോദ്യങ്ങളാണിഷ്ടം.  അവന്റെ മനസ്സില്‍ ഉള്ള ചോദ്യം 'ഭിക്ഷക്കാര്‍ക്ക് ഭിക്ഷ കൊടുക്കുന്നത് ശരിയോ തെറ്റോ?'.  അതിനു ഒറ്റവാക്കിലുള്ള ഉത്തരം കണ്ടുപിടിക്കാനുള്ള വിഷമതയില്‍ നിന്നും അവനെ പിടിച്ചു കയറ്റിയത് അവനു പോകാനുള്ള ബസ്സായിരുന്നു.  അത് സമയത്ത് തന്നെ വന്നത് കൊണ്ട് കുടുതല്‍ ചിന്തിച്ചു 'വിലപ്പെട്ട സമയം' പാഴാക്കിയില്ല.

ബസ്സില്‍ പൊതുവേ തിരക്ക് കുറവായിരുന്നു.  വലതു വശത്തെ ഒരു സൈഡ്സീറ്റ് അവനു വേണ്ടി ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.  അതില്‍ ഇരുന്നപ്പോള്‍ മുതല്‍ അവനു എന്തെന്നില്ലാത്ത വിമ്മിഷ്ടം.  ഹെഡ്ഫോണ്‍ ഇല്ലാത്ത ബസ്‌യാത്ര ഇത്ര ഭികരമോ?  അങ്ങനെയിരിക്കെയാണ് ഒരു വയോവൃദ്ധന്‍ മറ്റു പല സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും തന്റെ അടുത്ത്‌ വന്നിരുന്നത്.  പൂചക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന മട്ടില്‍ അയാളെ ഒന്ന് നോക്കി ദഹിപ്പിക്കാന്‍ ശ്രമിച്ചിട്ടും പുള്ളിക്ക് കണ്ട മട്ടില്ല.  ഇത്രയും ദുരന്തങ്ങള്‍ക്കിടയില്‍ വെന്തെരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്  എരിതീയില്‍ എണ്ണയൊഴിക്കാനെന്ന പോലെ ആ വൃദ്ധന്‍ അവനോടു സംസാരിക്കാന്‍ തുടങ്ങിയത്.  ഹെഡ്ഫോണ്‍ ഇല്ലാത്തതിന്റെ ദുരിതങ്ങള്‍!  അയാള്‍ പറയുന്നതൊന്നും താന്‍ ശ്രദ്ധിക്കുന്നില്ലെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ പഴയിക്കൊണ്ടിരുന്നപ്പോഴാണ് പറയുന്ന കാര്യങ്ങള്‍ വെറുതെ ശ്രദ്ധിച്ചത്.
വൃദ്ധന്‍ നടന്നു വരുന്ന വഴിക്ക് യുവതിയെയും യുവാവിനെയും ഹരാസു ചെയ്യുന്ന പോലീസുകാരെക്കുറിച്ചും, തന്നെ തെറി പറഞ്ഞു കടന്നു പോയ മന്ത്രിയുടെ പോലീസ് എസ്കോര്‍ട്ടിനെ കുറിച്ചും, ഇലക്ഷന് വോട്ട് ചെയ്യാതിരുന്നതിനെക്കുറിച്ചും, രാഷ്ട്രീയം കുതിരക്കച്ചവടമായതിനെ കുറിച്ചും, ജനങ്ങള്‍ നോക്കുകുത്തികളാകുന്നതിനെ കുറിച്ചും, ഇല്ലാത്തവന്‍ ഇല്ലാതാകുന്നതിനെ കുറിച്ചും മറ്റും മറ്റും ഇറങ്ങേണ്ടുന്ന സ്ഥലം എത്തുന്നത് വരെ അയാള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.  അയാള്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ പുറകില്‍ ഇരുന്ന മാന്യനായ വ്യക്തി അടക്കിപ്പിടിച്ച ചിരിയുമായി പറഞ്ഞു.  വട്ടായി പോയ ഒരു പഴയ വിപ്ലവകാരിയാണത്രേ!  ഒരു ഭ്രാന്തന്റെയടുത്താണ് താന്‍ ഇതുവരെ ഇരുന്നതെന്ന ഞെട്ടലിനേക്കാള്‍ ശക്തമായിരുന്നു അയാള്‍ തന്റെ മനസ്സില്‍ വിതറിയ ചോദ്യങ്ങളുടെ തീവ്രത വരുത്തിവച്ച ആഘാതം എന്നവനു തോന്നി.  വീണ്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.  ബസ്‌ സ്റ്റോപ്പില്‍ വച്ചു കണ്ട വൃദ്ധന്റെ മുഖവും ഇടയ്ക്കിടയ്ക്ക് തികട്ടി വരുന്നുണ്ടായിരുന്നു.  ഒരു ദിവസം ഹെഡ്ഫോണ്‍ ഇല്ലാതായാല്‍ ഇങ്ങനെയും പ്രശ്നങ്ങള്‍ ഉണ്ടാകുമോ?  ഇതിനിടയില്‍ പെട്ടെന്നാണ് അന്ന് കോളേജില്‍ നടക്കാന്‍ പോകുന്ന പരീക്ഷയെപ്പറ്റി അവന്‍ ഓര്‍ത്തത്.  ബസ്‌യാത്ര ഇനിയും ഏകദേശം 20 മിനുട്ടോളം ഉണ്ട്.  ഉടന്‍ capsule ടെക്സ്റ്റ്‌ പുറത്തെടുത്ത് വായിച്ചു തുടങ്ങി.  ചോദ്യം... ഉത്തരം...  ചോദ്യം... ഉത്തരം...  ചോദ്യം.... ഉത്തരം.....